തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജേഷ് കുമാറിനെ രാവിലെ ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ഒപ്പമുണ്ടായിരുന്ന ജീവനക്കാരോട് പറഞ്ഞു.
എന്നാൽ ടോക്കൺ ക്രമത്തിൽ മാത്രമേ കടത്തിവിടൂ എന്ന കർശന നിലപാടിലായിരുന്നു അധികൃതർ. ഒടുവിൽ വരിയിൽ നിൽക്കവെ രാജേഷ് കുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക ചികിത്സ പോലും നൽകാതെ ഒപി ക്യൂവിൽ നിർത്തിച്ചതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.